National
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകുന്നില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്.
മരം മുറിക്കാൻ അനുമതി നൽകിയെന്ന് കേരളത്തിന്റെ മുതിർന്ന അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ ആരോപിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങൾ മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷയിൽ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാരിനോട് കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, കേരളത്തിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ തങ്ങളെ ഒക്ടോബറിൽ അറിയിച്ചതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
National
ചെന്നൈ: നടി തൃഷയെ പരാമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പരിഹാസവുമായി എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. ടിവികെ സർക്കാരിൽ സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് വിവിധ സ്ഥാനങ്ങൾ നൽകുന്നതിനെ വിമർശിച്ച ഉദയകുമാർ വിജയ്യുടെ പ്രിയപ്പെട്ട തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയാക്കുകയെന്നും ചോദിച്ചു.
സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് ഭരണരംഗത്ത് വിവിധ ചുമതലകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് ഉദയകുമാർ തൃഷയുടെ പേര് പരാമർശിച്ചത്. വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ സിനിമാ പശ്ചാത്തലമുള്ളവർക്ക് സ്ഥാനങ്ങൾ നൽകുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പരാമർശത്തിനെതിരെ തൃഷ ആരാധകരും ടിവികെ പ്രവർത്തകരും രംഗത്തെത്തി. മധുരയിൽ തൃഷ ഫാൻസ് അസോസിയേഷൻ ഉദയകുമാറിനെതിരെ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധിച്ചത്. അതേസമയം തൃഷയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ നേരത്തെയും തമിഴ്നാട്ടിൽ വിവാദമായിരുന്നു. കാവേരി നദീജല വിഷയത്തിൽ തമിഴ്നാട് സർക്കാരിനെ വിമർശിക്കുന്നതിനിടെ ഉദയനിധി സ്റ്റാലിൻ തൃഷയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു.
Kerala
ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം അനാവശ്യ പ്രകോപനമുണ്ടാക്കുന്നതാണെന്നും, ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന തീരുമാനവുമായി സംസ്ഥാനം മുന്നോട്ടുപോവുകയാണ്. തമിഴ്നാടിന് ദോഷകരമായ യാതൊരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍, യാതൊരു നിയമപരമായ സാധ്യതയുമില്ലാത്ത വിഷയങ്ങളാണ് അവര്‍ വീണ്ടും ഉന്നയിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയാല്‍ കേരളം ബാക്കിയുണ്ടാകില്ലെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.
നിലവില്‍ വിഷയം നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ പരിഗണനയിലാണെന്നും, ഉടന്‍ തന്നെ അവരുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ നടക്കാനിരിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
അണക്കെട്ട് തകര്‍ന്നാല്‍ കേരളം നശിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. പുതിയ ഡാം എന്ന ചര്‍ച്ച സജീവമായിരിക്കുന്ന ഘട്ടത്തില്‍, ബജറ്റ് പ്രസംഗത്തിലൂടെ തമിഴ്നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ ജനങ്ങളില്‍ ആശങ്ക പരത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും ഡീൻ കൂട്ടിച്ചേര്‍ത്തു.
National
ചെന്നൈ: ടിവികെ സർക്കാരിനെയും മുഖ്യമന്ത്രി സി.ജോസഫ് വിജയ്യേയും കടന്നാക്രമിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. നടി തൃഷയ്ക്കെതിരെ വിവാദപരാമർശത്തിന്റെ പേരിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ഉദയനിധി നിലപാട് കടുപ്പിച്ചത്. തന്റെ അറസ്റ്റ് ഒരു സർക്കാർ സർക്കസിലെ കോമഡിയാണ്.
വിജയ് ഒരു ഡമ്മി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. കാവേരി വെള്ളം എത്തിക്കുന്നതിൽ ടിവികെ സർക്കാർ പരാജയപ്പെട്ടുവെന്ന യഥാർത്ഥ വിഷയം വഴിതിരിച്ചുവിടാനാണ് തന്റെ അറസ്റ്റിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ഭീകരവാദിയെ പോലെയാണ് പോലീസ് തന്നെ കൊണ്ടുപോയത്.
ഞങ്ങളുടെ നേതാവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ലാ വർഷവും ജൂൺ 12ന് മേട്ടൂർ അണക്കെട്ടിൽ നിന്ന് കർഷകർക്കായി തുടർച്ചയായി വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ അഞ്ച് മാസമായിട്ടും ടിവികെ സർക്കാരിന് കർഷകർക്കായി വെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കർണാടക കോൺഗ്രസിനെതിരെ സംസാരിക്കാൻ ടിവികെയ്ക്ക് യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം രൂക്ഷമാകുന്നതിനിടയിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിക്കുന്നു. വെള്ളം വേണ്ടെന്ന് വ്യക്തമാക്കാതെ ബംഗളൂരുവിലേക്ക് വരാൻ അനുവദിക്കില്ലെന്നും വിജയ്യെ വിമാനത്താവളത്തിൽ തടയുമെന്നുമാണ് സംഘടനകളുടെ മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 13ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ബംഗളൂരുവിൽ കന്നട സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കർണാടക സർക്കാർ തൽക്കാലത്തേക്ക് നീട്ടിവച്ചു.
തമിഴ്നാടുമായി ചർച്ച നടത്താൻ നിലവിൽ അനുയോജ്യമായ സാഹചര്യമല്ലെന്നും തിങ്കളാഴ്ച ബംഗളൂരു സന്ദർശനത്തിന് വരേണ്ടതില്ലെന്നും വിജയ്യോട് ആവശ്യപ്പെടുമെന്നും കർണാടക സർക്കാർ വ്യക്തമാക്കി. കന്നഡ സംഘടനകളുടെ എതിർപ്പ് ശക്തമായതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിലെ അടുത്ത ഘട്ട നടപടികൾ സർവകക്ഷി യോഗത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
National
ചെന്നൈ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്തുണ്ടായ സംഭവത്തിൽ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യാമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ഇയാളും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിൽ പ്രകോപിതനായ ചെല്ലമുത്തു അരിവാൾ ഉപയോഗിച്ച് ഭാര്യയെയും തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെയും വെട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ചെന്നൈ: നടി തൃഷയ്ക്കും മുഖ്യമന്ത്രി ജോസഫ് വിജയിക്കുമെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എഐഡിഎംകെ നേതാവ് ആർ.ബി.ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാനും വിജയ്ക്കൊപ്പം രാത്രിയിൽ കേക്ക് മുറിക്കാനും തൃഷയ്ക്ക് മാത്രമാണ് കഴിയുന്നതെന്നും വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ജനനായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നാരോപിച്ച് ഉദയകുമാർ രംഗത്ത് വന്നിരുന്നു. ചിത്രം റിലീസ് ചെയ്ത ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ഭരണനേതൃത്വം സിനിമാ തീയറ്ററുകളിൽ പോയി സെൽഫിയെടുത്ത് ആഘോഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമാ ആഘോഷങ്ങളിൽ മുഴുകിയെന്നും ഔദ്യോഗിക ചുമതലകൾ പോലും അന്നേ ദിവസം മാറ്റിവെച്ചെന്നും ഉദയകുമാർ കുറ്റപ്പെടുത്തി. എന്നാൽ ഇതെപറ്റി ടിവികെ പ്രതികരിച്ചില്ല.
NRI
മ്യൂണിക്ക്: ജർമനിയിലെ ബവേറിയ സംസ്ഥാനത്ത് മ്യൂണിക്കിന് സമീപമുള്ള ലാംഗ്വീഡ് മേഖലയിലെ പ്രശസ്തമായ ലുസീ തടാകത്തിൽ നീന്തുന്നതിനിടെ 29 വയസുകാരനായ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. ഞായറാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഇൻഗോൾസ്റ്റാറ്റിൽ താമസിച്ചിരുന്ന ജെഫ്രിൻ എന്ന യുവാവാണ് മരിച്ചത്.
ഇൻഗോൾസ്റ്റാഡ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ ഓട്ടോമോട്ടീവ് എൻജിനിയറിംഗിൽ മാസ്റ്റർബിരുദ വിദ്യാർഥിയായിരുന്നു ജെഫ്രിൻ. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
പെട്ടെന്ന് ജലത്തിനടിയിലേക്ക് താഴ്ന്ന യുവാവിനെ രക്ഷിക്കാൻ സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം കരയിലെത്തിക്കാൻ സാധിച്ചില്ല.
വൈകുന്നേരം 6.30ഓടെ വിവരം ലഭിച്ചതിനെ തുടർന്ന് ജർമൻ ജീവൻരക്ഷാ സേനകളായ ഡിഎൽആർജി, വാസർവാഹ്റ്റ്, ഫയർഫോഴ്സ്, പോലീസ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഡൈവർമാർ, ഹെലികോപ്റ്റർ, ആധുനിക രക്ഷാസംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെഫ്രിനെ വെള്ളത്തിൽ നിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസിന്റെ കമ്മിഷണറേറ്റ് 14 അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സംഭവത്തെ തുടർന്ന് വേനൽക്കാലത്ത് ജർമനിയിലെ തടാകങ്ങളിലും നദികളിലും നീന്താനിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലത്തിന്റെ താപനില, ആഴം, നീരൊഴുക്ക് എന്നിവ വിലയിരുത്തിയ ശേഷമേ നീന്താനിറങ്ങാവൂ എന്നും സുരക്ഷിതമായി അനുവദിച്ചിരിക്കുന്ന മേഖലകളിൽ മാത്രം കുളിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വെള്ളത്തിനടുത്തുള്ള അപകടസാധ്യതകളെക്കുറിച്ച് പൊതുജന ബോധവത്കരണത്തിനായി മ്യൂണിക്ക് പോലീസ് വീഡിയോ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ലളിതമായ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ-സിപിഎം ബന്ധം തർന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലിയിൽ കടുത്ത ഭാഷയിലുള്ള ലേഖനപരമ്പരയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
കേരളത്തിലെ പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണം കനത്ത പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയൻ ചിരിച്ചുനിൽക്കുന്ന ചിത്രം സഹിതമാണ് മുരശൊലിയിലെ ലേഖനം.
കേരളത്തിൽ ഇടതുസർക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണെന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. നവകേരള യാത്രയേയും മുൻ വ്യവസായ മന്ത്രി പി. രാജീവിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിപിഎമ്മിന്റെ യഥാർത്ഥ സാമ്പത്തിക നയം എന്താണെന്ന് ചോദിക്കുന്ന ഡിഎംകെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്.
അതേസമയം ഡിഎംകെയുടെ നിലപാടിനെതിരെ കടുത്ത വിമർശനവുമായി തമിഴക വെട്രി കഴകം രംഗത്തെത്തി. എം.കരുണാനിധി ജീവിച്ചിരുന്നെങ്കിൽ സ്വന്തം മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ ഇങ്ങനെ എഴുതാൻ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്മോഹൻ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ഡിഎംകെയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച പാർട്ടി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ ലീഗ് ഇനി ടിവികെയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
മുന്നണി വിടുന്ന കാര്യ ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അറിയിച്ചിട്ടുണ്ടെന്നും ഖാദർ മൊയ്തീൻ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഡിഎംകെ മുന്നണിയുമായുള്ള ഞങ്ങളുടെ സഹകരണം തുടരാൻ സാധ്യമല്ല.
ഉപതെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചതിന് ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ് മുന്നണി സംബന്ധിച്ച തീരുമാനം എടുക്കും. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകാതിരുന്നെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി ബിജെപിയുടെ പരോക്ഷ നിയന്ത്രണം ഉണ്ടാകുമായിരുന്നുവെന്നും ഖാദർ മൊയ്തീൻ പറഞ്ഞു.
Movies
നിയമസഭയിലും ഔദ്യോഗിക കൃത്യ നിർവഹണത്തിലും ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്.
അധികാര കസേരയിൽ ഇരിക്കുന്നവർക്ക് മാത്രമുള്ളതല്ല കോട്ടും സ്യൂട്ടുമെന്നും അത് താൻ മനഃപ്പൂർവ്വം ധരിക്കുന്നതാണെന്നും വിജയ് പറഞ്ഞു.
കറുപ്പും വെളുപ്പും ചേർന്ന സ്യൂട്ട് ധരിക്കുന്നത് സുതാര്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണെന്നും വിജയ് വ്യക്തമാക്കി. താൻ മത്സരിച്ച് വിജയിക്കുകയും പിന്നീട് രാജി വയ്ക്കുകയും ചെയ്ത തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാനാണ് മുഖ്യമന്ത്രി വിജയ് എത്തിയത്.
‘‘ഞാൻ അടുത്തിടെയായി ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ? അത് അധികാരസ്ഥാനങ്ങളിൽ ഉള്ളവർക്ക് മാത്രമുള്ളതാണോ?
അങ്ങനെയൊന്നുമില്ല. ഞാൻ മനഃപൂർവമാണ് കറുപ്പും വെളുപ്പും നിറങ്ങൾ തിരഞ്ഞെടുത്തത്, പൊതുജീവിതത്തോടുള്ള എന്റെ സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല.
നമ്മുടെയെല്ലാം ഹൃദയങ്ങളെപ്പോലെ ഇത് വെറും കറുപ്പും വെളുപ്പും മാത്രമാണ്. എല്ലാ കാര്യങ്ങളിലും ഞാൻ ലളിതനായും സുതാര്യനായും തുടരുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ ഉള്ള വസ്ത്രം തിരഞ്ഞെടുത്തത്.
കറുപ്പ് നിറം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ആരെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഞാൻ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
ഞാൻ നീണ്ട വിശദീകരണങ്ങൾ നൽകുന്ന ആളല്ല, ആവശ്യമില്ലാതെ സംസാരിക്കാറുമില്ല. എല്ലാവർക്കും അറിയാവുന്നത് പോലെ പരമാവധി 20 മിനിറ്റിൽ താഴെ മാത്രമേ ഞാൻ പൊതുയോഗങ്ങളിൽ സംസാരിക്കാറുള്ളൂ.
ഭരണത്തിലും ജനസേവനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജനങ്ങൾ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്. എനിക്കെതിരെ സംസാരിക്കുന്നവരെ ജനങ്ങൾ തന്നെ നോക്കിക്കൊള്ളും.’’ ജോസഫ് വിജയ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി വിജയ് തന്നെയായിരിക്കും കൈകാര്യം ചെയ്യുക. ഇതിന് പുറമെ പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നിർവഹണം തുടങ്ങിയ സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
മുതിർന്ന നേതാവ് കെ.എ.സെങ്കോട്ടയ്യനായിരിക്കും ധനകാര്യ മന്ത്രി. ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതല ബുസി ആനന്ദിനാണ്. പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് ലഭിച്ചിരിക്കുന്നത്.
മറ്റ് മന്ത്രിമാരും വകുപ്പും: അരുൺരാജ് - ആരോഗ്യം, പി. വെങ്കട്ടരമണൻ - ഭക്ഷ്യം, സിവിൽ സപ്ലൈസ്, സി.ടി.ആർ. നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി.കെ. പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. 29കാരിയായ എസ്. കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്.
Movies
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ ഉത്തരവിന് പിന്നാലെ അഭിനന്ദനവുമായി കമൽഹാസനും വിശാലും.
അധികാരത്തിലേറിയ ഉടൻ മദ്യശാലകൾ അടയ്ക്കാനുള്ള പ്രഖ്യാപനത്തിന് ഇരുവരും നന്ദി പറഞ്ഞു.
ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങൾക്ക് സമീപമുള്ള മദ്യ വിൽപ്പന ശാലകൾ നീക്കം ചെയ്യണമെന്ന തമിഴ് കുടുംബങ്ങളുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് കമൽഹാസൻ പറഞ്ഞു.
മദ്യ വിൽപ്പന ഒരിക്കലും ഒരു സർക്കാർ പ്രവർത്തനമായിരിക്കരുത്. മദ്യത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തമിഴ്നാട് സർക്കാർ ഈ നിലയിലേക്ക് പുരോഗമിക്കണം. ഇന്ന്, 717 മദ്യ വിൽപ്പന ശാലകൾ അടച്ചു കൊണ്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ഈ സംഖ്യ വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ നടപടി തുടരേണ്ടതുണ്ട് എന്നും കമൽഹാസൻ പറഞ്ഞു.
717 മദ്യശാലകൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള താങ്കളുടെ പ്രഖ്യാപനത്തിന് നന്ദി എന്നായിരുന്നു നടൻ വിശാലിന്റെ പ്രതികരണം. മദ്യവിൽപ്പനശാലകൾക്ക് മുന്നിലൂടെ നടക്കാൻ പ്രയാസപ്പെടുന്ന പെൺകുട്ടികൾക്കൊപ്പം ഞാനും സാധാരണക്കാരായ നിരവധിപേരും നിങ്ങൾക്ക് നന്ദി പറയുന്നു.
നമ്മുടെ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിലൂടെ എന്റെ മുഖത്തും മറ്റനേകം മുഖങ്ങളിലും പുഞ്ചിരിയുണ്ടായി. ഈ തീരുമാനത്തെയും താങ്കളെയും താങ്കളുടെ ഗവൺമെന്റിനെയും ഇന്ന് ഞാൻ സല്യൂട്ട് ചെയ്യട്ടെയെന്നുമാണ് വിശാൽ വിജയിനെ അഭിനന്ദിച്ച് എക്സിൽ കുറിച്ചത്.
717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന്(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചുള്ളതായിരുന്നു വിജയ് സർക്കാരിന്റെ സുപ്രധാന ഉത്തരവ്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ബസ് സ്റ്റാൻഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളാണ് പൂട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്യുടെ ആദ്യ ഉത്തരവാണിത്. അടുത്ത രണ്ടാഴ്ചയ്ക്കകം തുടർനടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
Movies
തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടിയ ദളപതി വിജയ്യുടെ വാർത്തകൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് അദ്ദേഹത്തിന്റെ വാഹനങ്ങളിലെ '0277' എന്ന നമ്പറാണ്. വിജയ്യുടെ പ്രചാരണ ബസ്സിലും അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിലുമെല്ലാം ഒരേ നമ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട സഹോദരിയോടുള്ള തീരാത്ത സ്നേഹമാണുള്ളത്.
വിജയ്യുടെ അനിയത്തി വിദ്യയുടെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ് ഈ നമ്പർ. ഫെബ്രുവരി 27 ആണ് വിദ്യയുടെ ജന്മദിനം. വിജയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് വിദ്യ ജനിക്കുന്നത്. എന്നാൽ വെറും രണ്ട് വയസുള്ളപ്പോൾ തന്നെ ഒരു അസുഖത്തെത്തുടർന്ന് വിദ്യ മരണപ്പെടുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി വിജയ് ഇന്നും വിദ്യയുടെ വേർപാടിനെ കാണുന്നു.
സഹോദരിയുടെ ഓർമകൾ എപ്പോഴും കൂടെയുണ്ടാകാനാണ് വിജയ് തന്റെ പ്രധാന വാഹനങ്ങൾക്കെല്ലാം 0277 എന്ന നമ്പർ നൽകുന്നത്. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച വലിയ ലക്ഷ്വറി ബസിന്റെ നമ്പർ 0277 എന്നാണ്.
തന്റെ സ്വകാര്യ വാഹനമായ ബിഎംഡബ്ല്യു സീരീസിലും ഇതേ നമ്പർ തന്നെ അദ്ദേഹം നിലനിർത്തിയിട്ടുണ്ട്. സഹോദരിയുടെ സ്നേഹവും അനുഗ്രഹവും എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് വിജയ് വിശ്വസിക്കുന്നു.
National
ന്യൂഡൽഹി: തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിനെ എഐസിസി ചുമതലപ്പെടുത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച വിജയമാണ് വിജയുടേതെന്നും വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ തീരുമാനമെടുക്കാൻ തമിഴ്നാട്ടിലെ കോൺഗ്രസ് ഘടകം നാളെ ചെന്നൈയിൽ യോഗം ചേരും. ബിജെപി ഭരണത്തിന് അവസരം നൽകില്ലെന്നും മതേതര സർക്കാരിനാണ് ജനവിധി ലഭിച്ചതെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
മറ്റ് ചില പാർട്ടികളും പുതിയ സർക്കാരിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവരെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. ഗവർണർക്ക് ടിവികെ നേതൃത്വം കത്ത് നൽകി.
National
ചെന്നൈ: ബസ് സർവീസുകൾ വെട്ടിക്കുറച്ചതിനാൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ പലരും വോട്ട് ചെയ്യാതെ മടങ്ങുകയാണ്.
അതിനാല്‍ പോളിംഗ് സമയം രണ്ട് മണിക്കൂർ നീട്ടണമെന്നാണ് വിജയ്യുടെ ആവശ്യം. വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ യുവാക്കൾ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ എത്തിയിരുന്നു. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് ഇവര്‍ പരാതി ഉന്നയിച്ചെന്നും വിജയ് പറഞ്ഞു.
സംഭവത്തിൽ വിശദീകരണവുമായി ഗതാഗത വകുപ്പ് രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരം മുതൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ സർവീസ് തുടരുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ ഇതിനെ വിമർശിച്ച് വിജയ് രംഗത്തെത്തി.
ബസുകൾ കുറച്ചത് ആസൂത്രിത നീക്കമാണ്. തോൽവി മുന്നിൽ കണ്ടാണ് സർക്കാർ മുന്നറിയിപ്പില്ലാതെ സർവീസുകൾ വെട്ടിക്കുറച്ചതെന്ന് വിജയ് പറഞ്ഞു.
National
ചെന്നൈ: വിജയസാധ്യതയുള്ള സീറ്റുകൾ ലഭിക്കാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ അണ്ണാമലൈ. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം നിലപാട് അറിയിച്ചു.
ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി സീറ്റുകളിൽ മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഈ സീറ്റുകളിൽ അണ്ണാഡിഎംകെയാണ് മത്സരിക്കുന്നത്. ഇതോടെ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി അദ്ദേഹം ബിജെപി നേതൃത്വത്തിനു കത്തയച്ചു.
അണ്ണാമലൈ പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഇത്തവണ അണ്ണാഡിഎംകെ സ്ഥാനാർഥികളാണ് ജനവിധിതേടുന്നത്.
ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ ഒന്നു മാത്രമാണു ബിജെപിക്കു ലഭിച്ചത്. ഇതിൽ പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്.
Kerala
ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്ന വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് വെച്ചാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും.
പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികലയുടെ പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.
2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. മുമ്പ് എഐഎഡിഎംകെയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചിരുന്നു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് തോൽവി. നിർണായക മത്സരത്തിൽ തമിഴ്നാടിനെതിരെ 77 റൺസിന്റെ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. സ്കോർ: തമിഴ്നാട് 294/8, കേരളം 217 (40.2).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. 295 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 40.2 ഓവറിൽ 217 റൺസിന് എല്ലാവരും പുറത്തായി.
മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ മൂന്നിന് 170 റൺസ് എന്ന നിലയിലായിരുന്നു. ടോപ് ഓർഡറിൽ സഞ്ജുവിന്റെ അസാനിധ്യവും കേരളത്തിന് തിരിച്ചടിയായി. 73 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോറർ.
ബാബ അപരജിതും വിഷ്ണു വിനോദും 35 റൺസ് വീതം നേടി. തമിഴ്നാടിനായി സച്ചിൻ രതിയും എസ്. മുഹമ്മദ് അലിയും നാലു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണർ എന്‍. ജഗദീശന്റെ (139) സെഞ്ചുറി കരുത്തിലാണ് കൂറ്റൻ സ്കോറിലെത്തിയത്. എസ്.ആര്. ആതിഷ് (33) ആന്ദ്രെ സിദ്ധാർഥ് (27), ഭൂപതി വൈഷ്ണവ് കുമാര്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം ആറു വിക്കറ്റ് വീഴ്ത്തി. എ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മധ്യപ്രദേശും കർണാടകയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
Kerala
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം. പ്രത്യേകാന്വേഷണ സംഘം ഡി. മണിയെന്ന തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തു. ഇയാളോട് തിരുവനന്തപുരത്ത് ഹാജരാകാൻ എസ്ഐടി നിർദേശം നൽകി.
വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന് എന്നാണ്. മണിയും സംഘവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളാണെന്നും റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയുമാണ് ശബരിമലയിലെ കൊള്ളയില്‍ മണിക്കും പങ്കുണ്ടെന്ന് ആരോപിച്ചത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മണി വാങ്ങിയെന്നാണ് വ്യവസായി മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി തമിഴ്നാട്ടിലെത്തിയത്. എന്നാൽ താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണെന്നും സ്വർണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
National
ചെന്നൈ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ മൂന്ന് മരണം. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലും വീട് ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു.
തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി (23) ആണ് മരിച്ചത്. മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി.
150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും റവന്യൂ അധികൃതർ പറഞ്ഞു. നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറി. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ശ്രീലങ്ക വിട്ട് ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ദിത്വാ വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം.
National
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു.
50 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ച് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ.
വ്യാഴാഴ്ച ചെന്നൈയിലെ പണയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് 77-കാരനായ സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആദ്യമായി ടിവികെയിൽ ചേരുന്ന മുതിർന്ന രാഷ്ട്രീയ നേതാവുകൂടിയാണ് സെങ്കോട്ടയ്യൻ. ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങൾ നടത്തിയിരുന്നു.
National
ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നൽകാനും ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയവും പാസാക്കി. സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം നാലാം തീയതി എസ്ഐആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കോൽക്കത്തയിൽ റാലി നടത്തും.
National
ചെന്നൈ: കാഞ്ചീപുരത്ത് ഹൈവേയിൽ വൻ കവർച്ച നടന്ന സംഭവത്തിൽ അഞ്ചു മലയാളികളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്.
മലയാളികളായ സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കാഞ്ചിപുരം പോലീസ് കേരളത്തിലെത്തിയാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായവർ അന്തർസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ എന്ന് പോലീസ് പറയുന്നു. സംഘത്തിലെ മറ്റ് 12 പേരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. 17 അംഗസംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയുടെ ലോജിസ്റ്റിക്സ് കമ്പനിയുടെ എസ്യുവി തടഞ്ഞായിരുന്നു മോഷണം.
മുംബൈ ബോര്‍വാലി സ്വദേശി ജതിന്റെ പരാതിയിലാണു നടപടി. 2017 മുതല്‍ കൊറിയര്‍ കമ്പനി നടത്തിയിരുന്ന ജതിന്, കമ്മിഷന് അടിസ്ഥാനത്തില്‍ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നല്‍കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ നാലരക്കോടി രൂപയുമായി ബംഗളൂരുവില്‍ നിന്നു ചെന്നൈയിലെ സൗക്കാര്‍പെട്ടിലേക്കു പണവുമായി രണ്ടു ഡ്രൈവര്‍മാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോള്‍, കേരളത്തില്‍ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലായെത്തി കാര്‍ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ കൈക്കലാക്കി.
ആര്‍ക്കോട്ട് ഭാഗത്തെത്തിയപ്പോള്‍ കാറും ഡ്രൈവര്‍മാരെയും ഉപേക്ഷിച്ച് പണവുമായി രക്ഷപ്പെട്ടു. പ്രത്യേക സംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണു കവര്‍ച്ചസംഘം കേരളത്തില്‍ നിന്നുള്ളവരാണെന്നു തമിഴ്നാട് പോലീസ് കണ്ടെത്തിയത്.
കേരളത്തിലെത്തിയ പോലീസ് സംഘം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 12 പേരെ പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ ഒരു സംഘം കേരളത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി ടിവികെ നേതാവും നടനുമായ വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.
കരൂര്‍ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ഉപേക്ഷിക്കുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ടു ബസുകളിലായാണ് മഹാബലിപുരത്തേക്ക് എത്തിച്ചത്.
38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ആചാരപരമായ ചടങ്ങുകളുള്ളതിനാല്‍ ചില കുടുംബങ്ങള്‍ എത്തിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വോയ്സ് ഓഫ് കോമണ്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കോളിൽ സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് ഇരുപതോളം കുടുംബങ്ങളുമായി വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി.
നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.
കരൂര്‍ ദുരന്തം ദേശീയ മക്കള്‍ ശക്തി കക്ഷിയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പോലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ എം. ദണ്ഡപാണി, എം. ജോതിരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി പരിഗണിച്ചില്ല. ടിവികെ അഭിഭാഷകർ എത്തിയത് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടി മാത്രമാണ്.
കൂടാതെ, ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തില്‍ പരിക്കേറ്റയാള്‍ നല്കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ടിവികെ പാർട്ടിക്കെതിരേ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണ്?. അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ?. പ്രവര്‍ത്തകര്‍ക്ക് വെള്ളവും ശുചിമുറികളും, പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കേണ്ടത് പാര്‍ട്ടികളാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തമിഴ്നാട് സർക്കാരിനെയും വിമർശിച്ച കോടതി ഏതു പാര്‍ട്ടിക്കാരാണെങ്കിലും പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു.
കരൂര്‍ റാലിക്ക് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. റാലിക്ക് അനുമതി നല്‍കിയത് സംസ്ഥാന ഹൈവേ വകുപ്പാണോ അതോ നാഷണല്‍ ഹൈവേ അതോറിറ്റിയാണോയെന്നും കോടതി ആരാഞ്ഞു.
തമിഴ്നാട്ടില്‍ പാതയോരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന്, പൊതു മാര്‍ഗനിര്‍ദേശം രൂപീകരിക്കുന്നതുവരെ, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്തരം പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം കോടതി രേഖപ്പെടുത്തിക്കൊണ്ട് തീര്‍പ്പാക്കി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ വിജയ്യുടെ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ സ്ഥലം സിപിഎം പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ. രാധാകൃഷ്ണന്, വി. ശിവദാസന്‍ എന്നിവരുമുണ്ട്.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സംസ്ഥാനത്തെ സിപിഎം നേതാക്കൾ നേരത്തെ സന്ദർശിച്ചിരുന്നു. കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
National
ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും സങ്കല്പ്പിക്കാന് പോലും കഴിയാത്ത ദുരന്തമാണ് നടന്നതെന്നും ബാലാജി പ്രതികരിച്ചു.
യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ പോലും ടിവികെ ശ്രമിച്ചില്ല. ഡിഎംകെയുടെ യോഗങ്ങളില്‍ ഇതൊന്നുമല്ല പതിവ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ടിവികെ ഉറപ്പാക്കിയില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്തില്‍ ബാലാജി പറഞ്ഞു.
നൂറുകണക്കിന് ചെരുപ്പുകള്‍ കിടക്കുന്നത് നമുക്ക് അവിടെ കാണാം. എന്നാല്‍ ഒരു ബിസ്കറ്റിന്റെ കവറോ വെള്ളക്കുപ്പിയോ കണ്ടില്ല. വിജയ് കൃത്യസമയത്ത് എത്താതിരുന്നത് വലിയ വീഴ്ചയാണ്. വിജയ് വരുംമുന്പ് തന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നും ആളുകള്‍ കുഴഞ്ഞു വീണിരുന്നുവെന്നും സെന്തില്‍ ബാലാജി വ്യക്തമാക്കി.
എല്ലായിടത്തും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിജയ് വാഹനത്തിന് മുകളില്‍ നിന്നത് 19 മിനിറ്റാണ്. തന്നെക്കുറിച്ച് അവസാനം സംസാരിക്കാം എന്നാണ് പറഞ്ഞത്. ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെരുപ്പേറുണ്ടായി. തന്നെക്കുറിച്ച് പറഞ്ഞത് 16-ാം മിനിട്ടിലാണ്. വിജയ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സെന്തില്‍ ബാലാജി കുറ്റപ്പെടുത്തി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: കരൂർ ദുരന്തത്തെ സംബന്ധിച്ച് വിശദീകരണവുമായി തമിഴ്നാട് സർക്കാർ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കാർ രംഗത്തെത്തിയത്.
റാലി നടത്താൻ നേതാക്കൾ ആദ്യം ആവശ്യപ്പെട്ട സ്ഥലത്ത് കുറച്ച് ആളുകൾക്ക് മാത്രമെ ഒത്തുകൂടാൻ കഴിയുകയുള്ളൂ. ഇവിടെ അനുമതി നിഷേധിച്ചതോടെ വേലുച്ചാമിപുരം നൽകുകയായിരുന്നു. ഇത് ടിവികെ നേതാക്കൾ സ്വീകരിച്ചെന്നും സർക്കാരിന്റെ മീഡിയാ സെക്രട്ടറി അമുത പറഞ്ഞു.
ദുരന്തത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടിവികെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പോലീസ് സുരക്ഷയും ഏർപ്പെടുത്തി.
സാധാരണയായി ഓരോ 50 പേർക്കും ഒരു പോലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ ഓരോ 20 പേർക്കും ഒരു പോലീസുകാരനെയാണ് വിന്യസിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താരം വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയം ഉയർത്തുന്നുണ്ട്. അഞ്ച് ജില്ലകളിലും പ്രശ്നമുണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും താരം ചോദ്യമുന്നയിച്ചു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യുടെ ടിവികെ നേതാക്കളായ മതിയഴകൻ, പൌൻ രാജ് എന്നിവർ റിമാൻഡിൽ. ഒക്ടോബർ 14 വരെയാണ് കരൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനും കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയായ പൌൻരാജും അറസ്റ്റിലായിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൌൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.
ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളാണ് അറസ്റ്റിലായത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആയ ഫെലിക്സ് ജെറാൾഡ് സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ്.
സംഭവത്തിൽ ടിവികെ നേതാക്കന്മാരായ മതിയഴകൻ, പൗൻ രാജ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അതേസമയം, പരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ ഒപ്പിട്ടയാളാണ് കരൂർ സ്വദേശിയായ പൗൻ രാജ്.
അതേസമയം ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആറിലുള്ളത്. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
National
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
നിരപരാധികൾ മരിക്കണമെന്ന് ഒരു നേതാവും ആഗ്രഹിക്കില്ല. ഏത് പാർട്ടിയിൽ പെട്ടവരായാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
ജുഡീഷൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും. അപകടത്തിനുള്ള കാരണം കണ്ടെത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആർ. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25,000 പേർ പങ്കെടുത്തെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.
കരൂരിൽ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.
സംഭവത്തിനു തൊട്ടുമുന്‍പ് കല്ലേറുണ്ടായെന്നും ഇടയ്ക്ക് വൈദ്യുതി നിലച്ചെന്നും ടിവികെ ആരോപിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഗൂഢാലോചന നടന്നുവെന്നതിനു വിശ്വസനീയമായ തെളിവുകള്‍ പ്രദേശവാസികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കരൂരിലെ ഡിഎംകെ ഭാരവാഹികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ടിവികെ അഭിഭാഷകൻ വെളിപ്പെടുത്തി.
അതേസമയം, ശനിയാഴ്ചയുണ്ടായ ദുരന്തം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ വിജയ്യുടെ റാലികൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഞായറാഴ്ച പരിഗണിച്ചില്ല. കരൂരിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നല്‍കിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.
National
ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വിജയ്യുടെ ടിവികെ പാർട്ടി മദ്രാസ് ഹൈക്കോടതിയിൽ. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
റാലിക്കിടെ പോലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ ഹർജിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം.
ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
National
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്. ഡേവിഡ്സണിന്റെ നേതൃത്വത്തിൽ കരൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം. തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
കരൂരിൽ വിജയ്യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
National
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാരിന്റെ ഈ പുരസ്കാരം.
ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും കലൈമാമണി പുരസ്കാരം ലഭിച്ചു. 2021ലെ കലൈമാമണി പുരസ്കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023ലെ പുരസ്കാരമാണ് ശ്വേതയ്ക്ക് നൽകുന്നത്. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം.
സായ് പല്ലവിക്ക് പുറമേ നടൻ എസ്.ജെ. സൂര്യയും സംവിധായകൻ ലിംഗുസ്വാമിയും 2021ലെ കലൈ മാമണി പുരസ്കാരം നേടി.
നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് 2022ലെ കലൈമാമണി പുരസ്കാരം.
നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാർഡ് പങ്കിടുക.